Punargeham: Houses prepared for 1080 families

പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീർക്കടവിൽ നിർവഹിച്ചു. തീരദേശത്ത് നിന്ന് മാറി താമസിക്കാൻ തയ്യാറുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കുകയാണ് സർക്കാർ ലക്‌ഷ്യം.

നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഭൂമി കണ്ടെത്തി വീട് വെച്ച് നൽകിയത്. ഒൻപത് തീരദേശ ജില്ലകളിലായി 1080 ലധികം ഭവനങ്ങൾ ഒരു വർഷത്തിനുള്ളിൽ നിർമ്മിച്ചു. തിരുവനന്തപുരം 266, കൊല്ലം 159, ആലപ്പുഴ 271, എറണാകുളം 28, തൃശ്ശൂർ 134, മലപ്പുറം 102, കോഴിക്കോട് 34, കണ്ണൂർ 25, കാസർകോട് 61 എന്നിങ്ങനെയാണ് വീട് നിർമ്മിച്ചത്. ഇതിൽ 794 എണ്ണം പൂർണ്ണമായി താമസയോഗ്യമായി. ബാക്കി 286 എണ്ണത്തിന്റെ മിനുക്ക് പണി മാത്രമാണ് ബാക്കി. ഇതിന് പുറമെ 100 ദിവസത്തിനുള്ളിൽ 100 ഓളം ഗുണഭോക്താക്കൾ കണ്ടെത്തിയ ഭൂമിക്കും വീടിനും ജില്ലാ കളക്ടർ ചെയർമാനായ സമിതി വില അംഗീകരിച്ചു കഴിഞ്ഞു. പദ്ധതി പ്രകാരം നിലവിൽ മാറി താമസിക്കാൻ തയ്യാറായത് 8743 കുടുംബങ്ങളാണ്. ഇതിൽ 3981 കുടുംബങ്ങൾ ഭൂമി കണ്ടെത്തുകയും 390 പേർക്ക് ഫ്ളാറ്റ് നൽകുകയും ചെയ്തു. 1184 പേർക്കുള്ള ഫ്ളാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. ഇത്തരത്തിൽ 5555 കുടുംബങ്ങൾക്കാണ് പുനരധിവാസം ഉറപ്പാക്കാൻ സാധിക്കുക. കണ്ണൂർ, കാസർക്കോട് ജില്ലകളിൽ പൂർത്തീകരിച്ച 16 വീടുകളുടെ താക്കോലാണ് അഴീക്കലിൽ നടന്ന ചടങ്ങിൽ നൽകിയത്.