punargeham

പുനര്‍ഗേഹം പദ്ധതി; 250 മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ കൂടെ സുരക്ഷിത ഭവനങ്ങളിലേക്ക്

 

തീരത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം 250 ഭവനങ്ങള്‍ കൂടെ ഇന്ന് (8.02.2022) കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരക അങ്കണത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്നത്.

ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങള്‍ കൈമാറുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായാണ് 250 ഭവനങ്ങള്‍ കൈമാറുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു.

2020 ല്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കള്‍ സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിര്‍മിച്ചു കഴിഞ്ഞെന്നു മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി 1126 വീടുകള്‍ നിര്‍മാണം പുരോഗമിക്കുന്നു , 2235 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. ഇതോടൊപ്പം തിരുവനന്തപുരത്ത് കാരോട് 128 ,ബീമാപള്ളിയില്‍ 20 , മലപ്പുറത്ത്‌ പൊന്നാനിയില്‍ 128 ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു. കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്ലാറ്റുകളുടെ നിര്‍മാണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകും. ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂര്‍, പൊന്നാനി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, കാസര്‍കോട് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളില്‍ 784 ഫ്ലാറ്റുകള്‍ക്ക് ഭരണാനുമതി നല്‍കിയത് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പദ്ധതി പുരോഗതിക്കായി രജിസ്ട്രേഷന്‍ ചെലവ് ഒഴിവാക്കുകയും തീരദേശത്ത് നിന്ന് മാറി താമസിക്കുന്നവര്‍ ഭൂമി പരിത്യജിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിത മേഖലയിലേക്ക് മാറുവാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും അതിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.